4/30/09

തള്ളാനും കൊള്ളാനും മല്‍ബു

എം. അഷ്‌റഫ്‌
ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയാരും തള്ളിയിട്ടില്ല.
ആരെങ്കിലും ചെറിയ തള്ള്‌ നല്‍കാനുണ്ടായിരുന്നുവെങ്കില്‍ എവിടെയോ എത്തിപ്പോകുമായിരുന്നുവെന്ന്‌ എപ്പോഴും പരിഭവം പറയാറുള്ള മല്‍ബു ആ തള്ളില്‍ വീണില്ലെന്നേയുള്ളൂ.
റോഡില്‍ കമിഴ്‌ന്നടിച്ചു വീഴാതെ ആരുടെയോ ഭാഗ്യത്തിന്‌ ബാലന്‍സ്‌ ചെയ്യാനായതിനാല്‍ ചോര കണ്ടില്ല.
പ്രതീക്ഷകള്‍ക്ക്‌ വിപരീതമായിരുന്നു, അല്ല, എല്ലാ കണക്കുകൂട്ടലുകളും തകര്‍ക്കുന്നതായിരുന്നു ആ തള്ള്‌.
അയമു പറഞ്ഞ എല്ലാ അടയാളങ്ങളും നോക്കിയതാ. വണ്ടി അരികിലൂടെ വന്നുനിര്‍ത്തി കയറ്റിക്കൊള്ളും എന്നാണ്‌ പറഞ്ഞിരുന്നത്‌.
ആദ്യാനുഭവമായതിനാല്‍ ഇത്തിരി ഭയമൊക്കെ ഉണ്ടായിരുന്നു.
അയമൂന്റെ വാക്കുകള്‍ കേട്ടാല്‍ പിന്നെ ഒട്ടും ശങ്കിക്കാനില്ല.
കാശ്‌ കൊടുത്തിട്ടല്ലേ, പിന്നെ എന്തിനു ഭയക്കണം?
രാവിലെ എട്ട്‌ മണിക്ക്‌ തുടങ്ങിയതായിരുന്നു വണ്ടിയും കാത്തുള്ള റോഡരികിലെ ഈ നില്‍പ്‌.
അവസാനം വണ്ടി വന്നു. അയമു പറഞ്ഞതുപോലെ റോഡരികില്‍ ചേര്‍ത്തുനിര്‍ത്തി.
ഇതാ പിടിച്ചോളൂ എന്ന മട്ടില്‍ കൈകള്‍ നീട്ടി നില്‍ക്കുകയാണ്‌ മല്‍ബു. അഞ്ച്‌ മിനുട്ടായിട്ടും വണ്ടിയില്‍നിന്ന്‌ ആരും ഇറങ്ങുന്നില്ല. മെല്ലെ കണ്ണയച്ചു നോക്കി. ആശാന്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാ. ഒരു കൈയില്‍ സിഗരറ്റുമുണ്ട്‌.
അതു രണ്ടും കഴിഞ്ഞായിരിക്കും ഇറങ്ങുക.
ഏത്‌ ഓഫീസില്‍ പോയാലും തനിക്ക്‌ സമീപിക്കേണ്ടയാള്‍ മൊബൈലിലും മാള്‍ബൊറോയിലും തൊടല്ലേ എന്ന പ്രാര്‍ഥനയോടെ വേണം ക്യൂ നില്‍ക്കാന്‍ എന്നു പറയാറുണ്ട്‌.
മല്‍ബു പ്രാര്‍ഥിച്ചു... പടച്ചോനേ, ഇനിയും സിഗരറ്റ്‌ വലിക്കല്ലേ.�
വണ്ടി എത്തിയിട്ട്‌ പത്ത്‌ മിനുട്ടോടക്കുന്നു.
ക്ഷമ കെട്ട മല്‍ബു ഒരു തീരുമാനമെടുത്തു. രണ്ടും കല്‍പിച്ച്‌ വണ്ടിയിലങ്ങോട്ട്‌ കയറി. മല്‍ബുവിനോടാണോ കളി.
ഇങ്ങോട്ട്‌ തന്നില്ലെങ്കില്‍ അങ്ങോട്ട്‌ ചോദിച്ച്‌ പാര്‍ട്ടി സ്ഥാനവും എം.പി സ്ഥാനവും വരെ സ്വന്തമാക്കുന്നവരാണ്‌ മല്‍ബുകള്‍.
അങ്ങനെയല്ല സംഭവിച്ചത്‌.
ആശാന്‍ ചാടിയിറങ്ങി, മല്‍ബുവിന്റെ കൈയില്‍ പിടിച്ചുവലിച്ച്‌ പുറത്തേക്കൊരു തള്ള്‌.
ഏശ്‌ ഹാദാ, മജ്‌നൂന്‍...
പോടാ പ്‌രാന്താ...
മല്‍ബു ഓര്‍ത്തു. കാശ്‌ കൊടുത്തതിനു കിട്ടിയതാ ഈ ചവിട്ട്‌. കാലം കൊള്ളൂല്ലാ.
അസ്സലാമു അലൈക്കും എന്നുപറഞ്ഞ്‌ ഹസ്‌തദാനം ചെയ്യുന്ന കാക്കിക്കാരെ കുറിച്ച്‌ എപ്പോഴും ഊറ്റം കൊള്ളാറുണ്ട്‌.
ഇവിടെ വാടാ, കയറെടാ തുടങ്ങിയ മൃദു തെറികളില്‍ തുടങ്ങി കടുംതെറികളിലൂടെ കൊടുംതെറികളില്‍, പിന്നെ ഉരുട്ടലില്‍ കലാശിക്കുന്ന കാക്കിക്കാരെ അപേക്ഷിച്ച്‌ ഇവരില്‍ ഊറ്റം കൊള്ളുന്നതില്‍ എന്താണു തെറ്റ്‌?
ഏയ്‌ ഒരു തെറ്റുമില്ല. പക്ഷെ, കാക്കിക്കാര്‍ എല്ലായിടത്തും ഒരുപോലെ തന്നെയാ.
ദാ ഇപ്പോള്‍ കണ്ടില്ലേ, തള്ളിയ തള്ള്‌.
മല്‍ബു ഓര്‍ത്തു.
എല്ലാ ഉംറികളുടേയും ഗതി തന്നെയായിരിക്കുമോ ഇത്‌.
എന്നെ പിടിച്ചോളൂ, എന്നെ പിടിച്ചോളൂ എന്നു പറഞ്ഞുകൊണ്ട്‌ തലങ്ങും വിലങ്ങും നടന്നാലും ആരും പിടിക്കാന്‍ എത്തിക്കൊള്ളണമെന്നില്ല. അതൊരു ഭാഗ്യമോ നിര്‍ഭാഗ്യമോ ആണ്‌.
മുങ്ങിയതിനു ശേഷം ജോലി തെരഞ്ഞ്‌ കണ്ടുപിടിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടിയിലാകുന്ന ഉംറികളുമുണ്ട്‌. അതും ഭാഗ്യമോ നിര്‍ഭാഗ്യമോ തന്നെ.
അങ്ങനെ ഉംറികളുടെ മടക്കം മല്‍ബുകള്‍ക്ക്‌ പുതിയ തൊഴില്‍ സാധ്യത തുറന്നുകൊടുത്തു.
അയമുമാരും സെയ്‌തലവിമാരും അതിന്റെ സാധ്യതകളിലേക്ക്‌ ആഴ്‌ന്നിറങ്ങി. പിടിയന്മാരുടെ പിന്തുണയില്ലാതെ തന്നെയും ചില സമര്‍ഥരായ മല്‍ബുകള്‍ തുടങ്ങി ഈ വ്യാപാരം.
നാട്ടില്‍ പോകാനൊരുങ്ങിയ മല്‍ബുവിന്‌, വണ്ടികള്‍ വരുന്ന വഴികളറിഞ്ഞ്‌ കാത്തുനില്‍ക്കാനുള്ള സ്ഥലം നിര്‍ണയിച്ചുകൊടുക്കുകയേ ഈ വ്യാപാരത്തില്‍ വേണ്ടിയിരുന്നുള്ളൂ. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വണ്ടി നിറുത്തി പെറുക്കിയാല്‍ നിശ്ചയിച്ചുറപ്പിച്ച തുക പോക്കറ്റിലായി. അല്ലെങ്കില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും പിടികൊടുക്കാന്‍ യോഗമില്ലാതെ മടങ്ങിവരുന്ന ഉംറിക്ക്‌ കാശ്‌ മടക്കിക്കൊടുക്കണം- അത്ര തന്നെ.
വിസക്ക്‌ കാശു വാങ്ങി ആറുമാസം ബക്കാല നടത്തി കഫീല്‍ ശരിയില്ലെന്ന്‌ പഴി പറഞ്ഞുകൊണ്ട്‌ പണം ഗഡുക്കളായി മടക്കിക്കൊടുക്കുന്നതു പോലെ.
പിടിത്തം കൊടുക്കുന്ന മല്‍ബുകള്‍ക്ക്‌ മുന്നില്‍ പടിയടക്കുന്ന പുതിയ കാലത്ത്‌ വ്യാപാര സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്‌. പടിയടക്കാതെ തള്ളാനും മല്‍ബുവിന്‌ വഴികളേറെ.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...