4/25/10

ചികിത്സാലയത്തിലെ ബയോ മെട്രിക്‌സ്



ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു മല്‍ബുവും മല്‍ബിയും.
എന്തൊരു തിരക്കായിത്?
മല്‍ബുവിന് ഇരിക്കപ്പൊറുതി ഇല്ല. കാരണം അര മണിക്കൂര്‍ ഇട ചോദിച്ച്ഓഫീസില്‍നിന്ന് നേരെ പോന്നതാണ്. ഒരു മണിക്കൂറായിട്ടും രക്ഷയില്ല. ഇനിയിപ്പോ മല്‍ബിയെ വീട്ടിലെത്തിച്ച് ഓഫീസിലെത്തുമ്പോഴേക്കും ഓഫീസുംപൂട്ടി ആളുകള്‍ ഇറങ്ങും.
ഡോക്ടര്‍മാരെ സമ്മതിക്കണം. എത്രമാത്രം രോഗികളെയാണ് അവര്‍ ഇത്തിരിനേരംകൊണ്ട് പരിശോധിക്കുന്നത്. ടോക്കണെടുത്തുള്ള കാത്തിരിപ്പില്‍മല്‍ബുവിന്റെ ചിന്ത കാടുകയറുകയാണ്. തിരക്ക് ഒരിക്കലുംഅവസാനിക്കുന്നില്ല. നോക്കി നോക്കി വിടുന്നതിനനുസരിച്ച് പുതിയ പുതിയആളുകള്‍. ടോക്കണ്‍ നമ്പര്‍ അമ്പതും അറുപതും ഒക്കെ കടന്ന് മുന്നോട്ടു തന്നെ.
പേഷ്യന്റ്‌സ് ഇങ്ങനെ കൂടിയാല്‍ ഡോക്ടര്‍മാര്‍ക്കൊക്കെ എങ്ങനെയാനേരാംവണ്ണം പരിശോധിക്കാന്‍ കഴിയുക? മരുന്നെഴുതി കയ്യെടുക്കാന്‍നേരമുണ്ടാകില്ലല്ലോ? -മല്‍ബു സംശയം പ്രകടിപ്പിച്ചു.
അതിനല്ലേ, പ്രഷര്‍ നോക്കാനും മരുന്നെഴുതാനുമൊക്കെ വേറെ ആളെനിര്‍ത്തിയിരിക്കുന്നത്. ഡോക്ടര്‍ രോഗിയെ നോക്കുകയേ വേണ്ടൂ. മരുന്നൊക്കെഇപ്പോള്‍ സിസ്റ്റര്‍മാര്‍ എഴുതിക്കോളും. എഴുതി എഴുതി അവരും എക്‌സ്‌പേര്‍ട്ട്ആയില്ലേ? -മല്‍ബിയുടെ മറുപടി.
വലിയ വലിയ ആശുപത്രികളിലാണെങ്കില്‍ ഒറ്റ ഡോക്ടറും ഒരു ദിവസംഇത്രയധികം രോഗികളെ നോക്കുന്നുണ്ടാവില്ല അല്ലേ?
അവിടെ കുറച്ചു രോഗികളെ നോക്കിയാല്‍ മതിയല്ലോ. പത്തുപേരെനോക്കുന്നതിനുള്ള ഫീ ഒരാളെ നോക്കിയാല്‍ കിട്ടും -വീണ്ടും മല്‍ബിയുടെ മറുപടി.
വന്‍കിട ആശുപത്രികളില്‍ ഡോക്ടര്‍മാരാണ് കൂടുതല്‍. മറ്റു ജീവനക്കാരുടെഎണ്ണം കുറവും. അവിടത്തെ മെഡിക്കല്‍ സ്‌റ്റോര്‍ കണ്ടിട്ടുണ്ടോ? മരുന്ന്എടുത്തുകൊടുക്കാന്‍ ഒന്നോ രണ്ടോ പേര്‍ മാത്രം.
ചെറിയ ക്ലിനിക്കുകളോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്‌റ്റോറുകള്‍ നോക്കിയിട്ടുണ്ടോ? അവിടെ മരുന്ന് എടുത്തു കൊടുക്കാന്‍ മാത്രം എത്ര പേരാ? തമ്മില്‍ കൂട്ടിയിടിച്ച്പരിക്കേല്‍ക്കാത്തത് ഭാഗ്യം. എന്താ ഇതിന്റെ ഗുട്ടന്‍സ്? ഇക്കുറിമല്‍ബിയുടേതായിരുന്നു സംശയം.
അതില്‍ വലിയ ഗുട്ടന്‍സൊന്നുമില്ല. 250 റിയാല്‍ ഫീ വാങ്ങുന്ന ഡോക്ടര്‍ക്ക്കൂടുതല്‍ ടെസ്റ്റുകള്‍ നിര്‍ദേശിക്കുകയോ കൂടുതല്‍ മരുന്നെഴുതുകയോ വേണ്ട.
അഞ്ച് മുതല്‍ 50 റിയാല്‍വരെ മാത്രം ഫീ വാങ്ങുന്ന ഡോക്ടറുടെ സ്ഥിതി അതല്ല. അവര്‍ക്ക് ടെസ്റ്റും മരുന്നുകളും കൂടുതല്‍ എഴുതി വേണം ആശുപത്രികള്‍ക്ക്വല്ലതും ഒപ്പിച്ചു കൊടുക്കാന്‍. എന്നാലേ അവര്‍ക്കുമുള്ളൂ നിലനില്‍പ്.
250 റിയാല്‍ പരിശോധനാ ഫീ കൊടുത്ത് ഡോക്ടറെ കണ്ടാല്‍ പലതാണ് മെച്ചം. ടെസ്റ്റുകള്‍ക്ക് നിന്നുകൊടുക്കേണ്ട. മരുന്ന് പേരിനു മാത്രം കഴിച്ചാല്‍ മതി.
പത്ത് റിയാല്‍ ഫീസ് കൊടുത്താല്‍ ടെസ്റ്റുകള്‍ അനവധി. പിന്നെ ഒര കൊട്ട മരുന്നും. കുടിച്ചാലും കുടിച്ചാലും തീരില്ല.
മല്‍ബുവും മല്‍ബിയും ഇങ്ങനെ ചിന്തകള്‍ കൈമാറിക്കൊണ്ടിരിക്കെ ടോക്കണ്‍വിളിച്ചു.
ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് ഇരുവരും അകത്തേക്ക്.
അല്ലാ, ആരാ ഇത് നമ്മടെ ഫാത്തിമയോ?
എന്തൊക്കെയാ പൂക്കോട്ടുംപാടത്തെ വിശേഷങ്ങള്‍?
ലേഡി ഡോക്ടറുടെ നീട്ടിപ്പിടിച്ചുള്ള സംസാരത്തില്‍ മല്‍ബുവും മല്‍ബിയുംഅമ്പരന്നിരിക്കെ ഡോക്ടര്‍ വീണ്ടും വെടി പൊട്ടിച്ചു.
അമ്മാവന്‍ അയമൂട്ടിക്കയുടെ ഹാലൊക്കെ എന്താ? കച്ചോടൊക്കെ ഉഷാറല്ലേ? ഇപ്പോ മുട്ടുവേദനയൊന്നും ഇല്ലല്ലോ?
അമ്പരപ്പിനു കാരണം മറ്റൊന്നുമായിരുന്നില്ല. ആറു മാസം മുമ്പാണ് ലേഡിഡോക്ടറെ ആദ്യമായി കണ്ടത്. ഒരേയൊരു തവണ. പത്ത് മിനിറ്റു മാത്രം കണ്ടഫാത്തിമയെ ഡോക്ടര്‍ മറന്നിട്ടില്ല. പേര് ഓര്‍മിക്കുക എന്നതു വലിയ കാര്യമില്ല. അതു പേഷ്യന്റ് ഫയലില്‍ നോക്കി വിളിച്ചാല്‍ മതിയല്ലോ? പക്ഷേ മറ്റു കാര്യങ്ങള്‍ഓര്‍മിച്ചു വെക്കണമെങ്കില്‍, അതു ഡോക്ടറുടെ അപാര കഴിവുതന്നെ.
മല്‍ബുവല്ലേ, ചിന്ത പല വഴിക്കുപോയി.
വല്ല കണ്ടുപിടിത്തവുമുണ്ടാകുമോ? രോഗി മുറിയില്‍ പ്രവേശിക്കുന്നതോടെസകല വിവരങ്ങളും ഡോക്ടറുടെ മനസ്സില്‍ തെളിയുന്ന വല്ല കണ്ടുപിടിത്തവും...?
ബയോ മെട്രിക്‌സ് എന്നു കേട്ടിട്ടുണ്ട്. ആളുകളെ സൂക്ഷ്മമായി തിരിച്ചറിയാനുള്ളശാസ്ത്രീയ മാര്‍ഗം. കൃഷ്ണമണി, കൈഞ്ഞരമ്പുകള്‍, സംസാരിക്കുമ്പോഴുള്ള ശബ്ദം, ഡി.എന്‍. എന്നിവയുടെ പരിശോധന വഴി കിറുകൃത്യമായി ആളെതിരിച്ചറിയാന്‍ കഴിയും. മുഖച്ഛായയും റെറ്റിനയും (നേത്രാന്തരപടലവും) പരിശോധിച്ച് ആളെ തിരിച്ചറിയുന്ന രീതികളുമുണ്ട്. നമ്മുടെ രൂപവും പെരുമാറ്റരീതികളും മനസ്സിലാക്കി ആളെ തിരിച്ചറിയുന്ന രീതി വികസിത രാജ്യങ്ങളില്‍പലേടത്തും നടപ്പായതായും വായിച്ചിട്ടുണ്ട്.
മല്‍ബിക്കാണെങ്കില്‍ ഡോക്ടര്‍ തന്നെ തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദം മുഖത്ത്അലതല്ലുന്നു.
ഡോക്ടറെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. ഒരു തവണ കണ്ടാല്‍ മതി. പിന്നെഒരിക്കലും മറക്കില്ല. മരുന്നിനേക്കാളും ഫലിക്കുക ഡോക്ടറുടെ സ്‌നേഹമല്ലേഎന്നു പലരും ചോദിക്കാറുണ്ട്. മികച്ച ആശുപത്രികളില്‍ പോകാന്‍സൗകര്യമുണ്ടായിട്ടുപോലും അടുപ്പം കൊണ്ടുമാത്രം ഡോക്ടറെകാണാനെത്തുന്നവര്‍ നിരവധിയാണ്.
എന്നാലും ഇതൊരു അദ്ഭുതം തന്നെ. ഇത്ര തിരക്കുണ്ടായിട്ടും ആറുമാസം മുമ്പ്കണ്ട മല്‍ബി പൂക്കോട്ടുംപാടത്താണെന്നും അവിടെ ഒരു അയമൂട്ടിക്കയുണ്ടെന്നുംഅതു മല്‍ബിയുടെ അമ്മാവനാണെന്നും അയാള്‍ കച്ചവടക്കാരനാണെന്നുമൊക്കെഓര്‍മിച്ചു വെക്കുക നിസ്സാരമല്ല.
സ്‌ക്രീന്‍ നീക്കി മല്‍ബിയെ ഡോക്ടര്‍ പരിശോധിച്ചുകൊണ്ടിരിക്കെ, ഫയലിനടിയില്‍ കുനുകുനാന്ന് മലയാളത്തില്‍ എഴുതിയത് മല്‍ബുവിന്റെശ്രദ്ധയില്‍ പെട്ടു.
വെറുതെ ഒരു കൗതുകത്തിനു വായിച്ചുനോക്കി.
ഫാത്തിമ, പൂക്കോട്ടുംപാടത്താണ്. കച്ചവടക്കാരനായ അയമൂട്ടിയുടെമരുമകളാണ്. അയമൂട്ടിക്ക് മുട്ടുവേദനയുണ്ട്. ഹാജറ, ഷമീന, ഫദ്ല്‍, ദിയഎന്നിവര്‍ മക്കള്‍.
ബയോ മെട്രിക്‌സ് രഹസ്യം കണ്ടുപിടിച്ച മല്‍ബു മെല്ലെ ഫയല്‍ തിരികെ വെച്ച്ഒന്നും അറിയാത്തവനെ പോലെ ഇരുന്നു.

1 comment:

  1. സത്യമായും ഇതാണു സംഭവിക്കുന്നത്. പാവം രോഗിക്കെന്തറിയാം.

    ReplyDelete

Related Posts Plugin for WordPress, Blogger...